കേരളത്തില്‍ കൗമാരക്കാരിലും യുവാക്കളിലും എച്ച്‌ഐവി വര്‍ദ്ധിക്കുന്നു ; 2024ല്‍ റിപ്പോര്‍ട്ട് ചെയ്തത് 1213 എച്ച്‌ഐവി കേസുകള്‍
തിരുവനന്തപുരം : കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ തന്നെ വലിയ വർദ്ധനവ്.
2024ല്‍ സംസ്ഥാനത്ത് 1213 എച്ച്‌ഐവി കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളും ആണ് എന്നുള്ളത് വലിയ ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. 15 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവരിലാണ് എച്ച്‌ഐവി കേസുകള്‍ വർധിച്ചിട്ടുള്ളത്.
നിലവില്‍ സംസ്ഥാനത്താകെ 23,608 എച്ച്‌ഐവി ബാധിതരാണുള്ളത്. ഈ വർഷം എച്ച്‌ഐവി റിപ്പോർട്ട് ചെയ്ത കേസുകളില്‍ 16 ശതമാനത്തോളം 24 വയസ്സിന് താഴെയുള്ളവരാണ്.
വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവരിലാണ് ഇത്തരത്തില്‍ എച്ച്‌ഐവി ബാധ കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരുടെ കേരളത്തിലേക്കുള്ള വരവില്‍ വർദ്ധനവ് ഉണ്ടായതും എച്ച്‌ഐവി കേസുകളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്.കേരളത്തില്‍ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 4477 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 62.6 ശതമാനത്തിനും രോഗം ബാധിച്ചത് ഒന്നിലധികം പങ്കാളികളും ആയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗബാധിതരില്‍ 3393 പുരുഷൻമാരും 1065 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉള്‍പ്പെടുന്നു. ഈ കാലഘട്ടത്തിലെ എച്ച്‌ഐവി ബാധിതരില്‍ 24.6 ശതമാനത്തിന് സ്വവർഗരതിയിലൂടെ ആണ് അസുഖം പിടിപെട്ടത്. 8.1 ശതമാനത്തിന് ഒരേ സൂചി ഉപയോഗിച്ചുകൊണ്ടുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയാണ് എച്ച്‌ഐവി ബാധ ഉണ്ടായിട്ടുള്ളത്.
No comments