ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അര്‍ജന്റീനാ താരങ്ങള്‍ക്കും സഹപരിശീലകനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
ന്യൂയോര്‍ക്ക്: 2026 ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ അര്‍ജന്റീനാ താരങ്ങള്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. ഫൈനലിന് ശേഷമാണ് ഗ്രൗണ്ടില്‍ കൂട്ടത്തല്ലുണ്ടായത്. അര്‍ജന്റീനാ പ്രതിരോധ താരം മൊളീന, മിഡ്ഫീല്‍ഡര്‍ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകനും അര്‍ജന്റീനയുടെ മുന്‍ താരവുമായ ഫാബിയന്‍ അയാള എന്നിവര്‍ക്കെതിരെയാണ് ഫിറയുടെ അച്ചടക്ക സമിതി അന്വേഷിക്കുന്നത്.
ഫിഫ ഡിസിപ്ലിനറി ആക്റ്റിലെ ആര്‍ട്ടിക്കിള്‍ 36 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും.
സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടെ അര്‍ജന്റീന പ്രതിരോധതാരം മൊളിന സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ആഘോഷത്തിനായി റോഡ്രി ഓടുന്നതിനിടയിലായിരുന്നു ഇത്. കൂടാതെ പരദേസ് സ്പെയ്നിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ പിടിച്ചു. അതിനുശേഷം ഗാവിയെ ആക്രമിക്കുകയും ചെയ്തു. ഗാവിയെ തള്ളിയിട്ട പരദേസ് ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ക്ക് നേരെ ബൂട്ട് എറിയുകയും ചെയ്തു.
സ്പാനിഷ് താരം ഡാനി ഓല്‍മോയെ അര്‍ജന്റീനയുടെ സഹപരിശീലകന്‍ ഫാബിയന്‍ അയാലയും ആക്രമിച്ചു. അയാള, ഡാനി ഓല്‍മോയുടെ കഴുത്തിന് പിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പരദേസിന് ചുവപ്പ് കാര്‍ഡ് നല്‍കി റഫറി പുറത്താക്കുകയും ചെയത്ിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളില്‍ എന്‍സോ ഫെര്‍ണാണ്ടസിനും റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷമുള്ള അര്‍ജന്റീനാ താരങ്ങളുടെ ആഘോഷവും ഫിഫ അന്വേഷിക്കുന്നുണ്ട്്. 'മാല്‍വിനാസ്' (ഫോക് ലാന്‍ഡ് ദ്വീപുകള്‍) അര്‍ജന്റീനയുടേതാണെന്ന്് എന്ന എഴുതിയ ബാനര്‍ ഉയര്‍ത്തി താരങ്ങള്‍ ആഘോഷിച്ചിരുന്നു. ആരാധകര്‍ രഹസ്യമായി സ്റ്റേഡിയത്തിലെത്തിച്ച ബാനറായിരുന്നു ഇത്. ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതില്‍ ഫിഫയുടെ കടുത്ത വിലക്കുള്ളതിനാല്‍ അര്‍ജന്റീനാ താരങ്ങള്‍ നടപടി നേരിടേണ്ടി വന്നേക്കും.
No comments