വിനീഷ്യസിന് ഡബിൾ, കളത്തിലിറങ്ങി നെയ്മർ; സ്‌കോട്ടിഷ് പടയെ തോൽപ്പിച്ച് ബ്രസീൽ നോക്കൗട്ടിൽ
_മിയാമി: ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് ബ്രസീൽ റൗണ്ട് ഓഫ് 32ലേക്ക്. വിനീഷ്യസ് ജൂനിയർ(7,45+3) ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ, മതേയൂസ് കുന്യ(60)യാണ് മറ്റൊരു സ്‌കോറർ. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പിൽ ഏഴ് പോയന്റ് പങ്കിട്ടെങ്കിലും മികച്ച ഗോൾ ശരാശരിയിൽ കാനറികൾ ഒന്നാമതെത്തുകയായിരുന്നു._
_സ്‌കോട്ട്‌ലൻഡ് പ്രതിരോധത്തിന്റെ പിഴലിൽ നിന്നാണ് ബ്രസീൽ ആദ്യ ഗോൾ നേടിയത്. പ്രതിരോധ താരം സ്‌കോട്ട് മക്കെന്നയുടെ ഷോട്ട് റയാന്റെ കാലിൽ തട്ടി നേരെ വിനീഷ്യസിന് അരികിലേക്ക്. സ്‌കോട്ട്‌ലൻഡ് ഗോൾകീപ്പറെ സമർത്ഥമായി കബളിപ്പിച്ച് വിനീഷ്യസ് വലകുലുക്കി. 22ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ അനുവദിച്ചില്ല. പ്രതിരോധ താരംജാക്കി ഹെഡ്രിയിൽ നിന്ന് പന്ത് പിടിച്ചെടുക്കുന്നതിനിടെ താരത്തെ, ഫൗൾ ചെയ്തതായി വീഡിയോ ദൃശ്യത്തിൽ കണ്ടെത്തുകയായിരുന്നു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും വിനീഷ്യസ് ബ്രസീലിനായി അവതരിച്ചു. ബ്രൂണോ ഗ്യുമറസ് ബോക്‌സിലേക്ക് ഉയർത്തിനൽകിയ പന്ത് ഗോൾ കീപ്പർക്കും പ്രതിരോധ താരത്തിനും മുകളിലൂടെ നൽകിയ പന്ത് വിനീഷ്യസ് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീൽ താരമായും വിനീഷ്യസ് മാറി. രണ്ടാംപകുതിയിൽ ആൻഡ്രു റോബെട്‌സണിനെ പിൻവലിച്ച് കീറൻ ടിയേണിയെ കളത്തിലിറക്കിയാണ് സ്‌കോട്ട്‌ലൻഡ് തുടങ്ങിയത്. എന്നാൽ കളിയിൽ മാറ്റം കൊണ്ടുവരാൻ യൂറോപ്യൻ ടീമിനായില്ല. 60ാം മിനിറ്റിൽ മൂന്നാംഗോൾ നേടി മതേയുസ് കുന്യ പട്ടിക പൂർത്തിയാക്കി. 76ാം മിനിറ്റിലാണ് ആരാധകർ കാത്തുനിന്ന നിമിഷമെത്തിയത്. കുന്യക്ക് പകരക്കാരനായി നെയ്മർ കളത്തിലേക്കെത്തി. 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് നെയ്മർ ബ്രസീൽ ജേഴ്‌സിയണിയുന്നത്._
No comments