ഇൻഡിക്കേറ്റര്‍ ഇടാതെ വാഹനം തിരിച്ചു; ഓട്ടോറിക്ഷ ഡ്രൈവറുടെ കാല്‍ ഹെല്‍മെറ്റ് കൊണ്ട് തല്ലിയൊടിച്ചു
_*വൈക്കം*: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ബൈക്ക് യാത്രികൻ ഹെല്‍മെറ്റ് കൊണ്ട് ഓട്ടോറിക്ഷ ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചു._
_മറവൻതുരുത്ത് ഇലവുംപറമ്പില്‍ ഇ ആർ അരുണിനാണ് (30) മർദ്ദനമേറ്റത്. അക്രമത്തില്‍ അരുണിൻ്റെ വലതുകാല്‍ ഒടിഞ്ഞു._
_കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലായിരുന്നു ആക്രമണം നടന്നത്._ _പാലാംകടവില്‍ നിന്ന് മറവൻതുരുത്തിലേക്കു വന്ന അരുണ്‍, തൻ്റെ ഓട്ടോറിക്ഷ പഞ്ചായത്ത് ജംഗ്ഷനിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെയായിരുന്നു സംഭവം._
_ഈ സമയം പിന്നാലെ സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചുവെന്ന് ആരോപിച്ച് അരുണുമായി തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ സ്കൂട്ടർ യാത്രക്കാർ ഹെല്‍മെറ്റ് ഉപയോഗിച്ച് അരുണിൻ്റെ കാലില്‍ ആഞ്ഞടിക്കുകയായിരുന്നു._
_പരിക്കേറ്റ അരുണിനെ ആദ്യം വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെ വൈക്കം പോലീസ് കേസെടുത്തു._
_റോഡിലെ നിസ്സാര കാര്യങ്ങളെച്ചൊല്ലി നിയമം കൈയിലെടുക്കുന്ന ഇത്തരം സംഭവങ്ങള്‍ വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു._
No comments