ആഭ്യന്തരം വേണം'; അല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ പ്രസിഡന്‍റ് ആക്കണമെന്നും ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് വി. ഡി സതീശൻ. അൽപസമയത്തിനകം ചെന്നിത്തലയെ വീട്ടിലെത്തി കാണും.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും വി.ഡി സതീശന് ആശംസകൾ അറിയിക്കുന്നതയും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊക്കെ മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു മറുപടി . നന്ദികേട് കാണിച്ചോ എന്ന് ചോദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞില്ല.
അതേസമയം ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുമെന്ന് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആഭ്യന്തരം കൊടുക്കുമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ.സി പക്ഷത്തിന് എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്ന ചോദ്യത്തിന് തനിക്കറിയില്ല എണ്ണി നോക്കേണ്ടി വരുമെന്നായിരുന്നു ഉത്തരം. രമേശ് ചെന്നിത്തലയെ കാണുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തന്‍റെ നേതാവാണ് ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നിത്തലയെ പ്രധാനവകുപ്പോട് കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാർ ആവശ്യപ്പെട്ടു.
വി.ഡി സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല അതൃപ്തി അറിയിച്ചിരുന്നു. സീനിയോറിറ്റി പരിഗണിച്ചില്ലെന്നായിരുന്നു പ്രതികരണം. പ്രഖ്യാപനം കഴിഞ്ഞയുടൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ചെന്നിത്തല മടങ്ങിയിരുന്നു.
No comments