പഹല്‍ഗാമിലെ ചോരയ്ക്ക് മറുപടി, ഓപ്പറേഷന്‍ സിന്ദൂര്‍, പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി, ഓപ്പറേഷൻ സിന്ദൂർ സൈനികാക്രമണത്തിന് ഇന്ന് ഒന്നാം വാർഷികം.
2025 മെയ് 7 മുതല്‍ 9 വരെ നടന്ന സൈനികാക്രമണത്തില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളാണ് തകർത്തത്. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് ജയ്പൂരില്‍ പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.ഇന്ത്യ ഒന്നും മറക്കില്ല, പൊറുക്കില്ല' എന്ന ശക്തമായ സന്ദേശവുമായി വ്യോമസേനയും, ആര്‍മിയും വീഡിയോ പുറത്തുവിട്ടു. 1 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ വർഷം ഓപ്പറേഷൻ ആരംഭിച്ച അതേ സമയമായ പുലർച്ചെ 1:05-ന് തന്നെ എക്‌സില്‍ പങ്കുവെച്ചു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സൈന്യം ഇതിലൂടെ വീണ്ടും ആവർത്തിച്ചു. ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും തകർക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. "ഓരോ ഭീകരനെയും അവർക്ക് പിന്നില്‍ പ്രവർത്തിക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും" എന്ന് മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു വീഡിയോ കരസേനയും പുറത്തിറക്കി.
No comments