ആശങ്ക വേണ്ട; എസ്.എസ്.എൽ.സി ഫലം മെയ് 15-ന് പ്രഖ്യാപിക്കും
*തിരുവനന്തപുരം* : വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15-ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനമായി. സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ് 15-ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പുറത്തുവിടുന്നത്
ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള നിർണ്ണായക പരീക്ഷാ ബോർഡ് യോഗം ഇന്ന് (ബുധൻ) വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അന്തിമ ഫലം വിലയിരുത്തി പ്രഖ്യാപനത്തിന് ഔദ്യോഗിക അംഗീകാരം നൽകും.
നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ സർക്കാർ അധികാരമേറ്റെടുക്കാൻ വൈകുന്നത് ഫലപ്രഖ്യാപനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചേർന്ന അക്കാദമിക് ഗുണനിലവാര മേൽനോട്ട സമിതി (QIP) യോഗത്തിൽ ഫലം നീട്ടിവയ്ക്കരുതെന്ന് വിവിധ അധ്യാപക സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടു. ഫലം വൈകിയാൽ ഹയർ സെക്കണ്ടറി പ്രവേശനമടക്കമുള്ള തുടർപഠന നടപടികൾ പ്രതിസന്ധിയിലാകുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ ധാരണയായത്.
ഈ വർഷം ഏപ്രിൽ മാസത്തിലാണ് എസ്.എസ്.എൽ.സി പരീക്ഷകൾ പൂർത്തിയായത്. ഫലം പ്രഖ്യാപിക്കുന്നതോടെ പ്ലസ് വൺ പ്രവേശന നടപടികൾക്കും വേഗതയേറും.
No comments