40,000 രൂപ വേതനം അല്ലെങ്കില്‍ ജോലിയില്ല; നഴ്സുമാര്‍ തെരുവിലേക്ക്, ആശുപത്രികള്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയെ മുള്‍മുനയില്‍ നിർത്തി നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്കിന് തുടക്കം.മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകളുമായിട്ടുള്ള ചർച്ചകള്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സമരവുമായി രംഗത്ത് എത്തിയത്.
എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലാണ് സമരം. നഴ്സുമാരുടെ സമയരം ജനജീവിതത്തെയും ചികിത്സയെയും ബാധിക്കുന്ന രീതിയിലാണ് ശക്തമായി തുടരുന്നത്. അതേസമയം, സംസ്ഥാനത്തെ മറ്റു ജില്ലകളിലെ 200-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പിൻവലിച്ചിട്ടുണ്ട്.
യുഎൻഎ മുന്നോട്ട് വെച്ച വേതന വർദ്ധനവ് നല്‍കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. അതിനിടെ സർക്കാർ പുറപ്പെടുവിച്ച മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിലെ തുക തൃപ്തികരമല്ലെന്നാണ് നഴ്സുമാരുടെ നിലപാട്.
സർക്കാർ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് പല പ്രമുഖ ആശുപത്രികളും സമ്മതിച്ചതോടെയാണ് ചില ആശുപത്രികളിലെ സമരം ഒത്തുതീർപ്പാക്കുകയായിരുന്നു. സമരം തുടരുന്ന ജില്ലകളിലെ ആശുപത്രി മാനേജ്‌മെന്റുകളുമായി യുഎൻഎ പ്രതിനിധികള്‍ വീണ്ടും ഇന്ന് ചർച്ച നടത്തും. ശമ്പള കാര്യത്തില്‍ വ്യക്തമായ കരാർ ഒപ്പിടാതെ പിന്മാറില്ലെന്ന നിലപാടിലാണ് സംഘടന.
No comments