എന്റെ മക്കളെ എല്ലാവരും നോക്കണേ....'; പലിശക്കാരുടെ ഭീഷണി, ഗുരുവായൂരില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു
തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടില്‍ ജുമൈലയാണ് സ്വയം തീകൊളുത്തി മരിച്ചത്.പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായും മകനും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവർഷം മുൻപാണ് ഗുരുവായൂരിലെ ഒരു സ്ത്രീയില്‍നിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയതെന്നാണ് ജുമൈലയുടെ കുറിപ്പില്‍ പറയുന്നത്. എട്ടുമാസത്തോളം പ്രതിമാസം 10,000 രൂപവെച്ച് അടച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണില്‍വിളിച്ചും ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിലെ ആരോപണം. ഇനി സഹോദരനെയും കൂട്ടി വീട്ടില്‍ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. എല്ലാവരും എന്റെ മക്കളെ നോക്കണേയെന്നും ജുമൈല കുറിപ്പില്‍ എഴുതിയിരുന്നു.
സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകില്‍വെച്ച് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
No comments