സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇഡി കണ്ടെത്തിയിരുന്നു.
ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹ്മാന്റെ സിനിമ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
കേരളത്തിന്‍റെ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ്, രാജ്യത്തെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ലേല ആപ്പ് തുടങ്ങി പല ടാഗ് ലൈനുകളിലാണ് സേവ് ബോക്സ് ആപ് തുടങ്ങിയത്. ആപ്പിന്‍റെ ലോഞ്ചിംഗ് ദിന ചടങ്ങിന്‍റെ ദൃശ്യങ്ങളിൽ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അതില്‍ സംരംഭത്തിന്‍റെ മുഖമായി എത്തിയത് ജയസൂര്യ ആയിരുന്നു.
ആപ്പ് ഉടമയായ സ്വാതിക് റഹിം വന്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായതോടെ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഇതിന്‍റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതാണ് ഇഡി അന്വേഷണത്തില്‍ ജയസൂര്യയെ ചോദ്യം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചത്.
പൊലീസ് തുടങ്ങിയ അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വാതി റഹിമിനെ ആദ്യം ചോദ്യം ചെയ്തു. പിന്നീടാണ് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ജയസൂര്യയെ വിളിപ്പിച്ചത്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചതിന് ഇഡിക്ക് ചില കരാര്‍ രേഖകള്‍ ലഭിച്ചതായാണ് വിവരം.
സിനിമാ താരങ്ങളെ മുന്‍നിര്‍ത്തി നിരവധി സാധാരണക്കാരില്‍ നിന്ന് സ്വാതി റഹിം പണം തട്ടിയെന്നാണ് കേസ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ലക്ഷം മുതല്‍ ഇരുപതും മുപ്പതും ലക്ഷം വരെ പണം നല്‍കി തട്ടിപ്പിന് ഇരയായവര്‍ ഉണ്ട്. തട്ടിപ്പിലൂടെ ലഭിച്ച ഈ പണം ജയസൂര്യയിലേക്കും എത്തിയെന്ന നിഗമനത്തിലാണ് ഇഡി.
No comments