കേരളത്തില്‍ നിയമലംഘനങ്ങളുടെ പെരുമഴ: പ്രതിദിനം 27,000 കേസുകള്‍; രാജ്യത്ത് രണ്ടാം സ്ഥാനത്ത്
കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ റോഡുകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ തുടരുന്നു.
പ്രതിദിനം ശരാശരി 27,000 നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ഒരു കോടി പിന്നിടുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2025ല്‍ മാത്രം 1,00,53,983 ചലാനുകളാണ് സംസ്ഥാനത്ത് ഇഷ്യൂ ചെയ്തത്. ദേശീയ തലത്തില്‍ ഗതാഗത നിയമലംഘനങ്ങളില്‍ ഉത്തർപ്രദേശാണ് രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2023-2025) 4.91 കോടി ചലാനുകളാണ് യുപിയില്‍ നല്‍കിയത്.
മൂന്ന് വർഷത്തിനിടെ 3.25 കോടി ചലാനുകളുമായി കേരളം പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. തമിഴ്നാടാണ് (3.12 കോടി) തൊട്ടുപിന്നിലുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിയമലംഘനങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹെല്‍മെറ്റ് ഉപയോഗം കർശനമാക്കിയതും എഐ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയതുമാണ് കേസുകള്‍ കുറയാൻ കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിയമങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അവബോധം വരും വർഷങ്ങളില്‍ കേസുകളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments