ചീത്തപ്പേര് മാറ്റാൻ കണ്ണൂരുകാര്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അവസരമാക്കണം ; ഹൈകോടതി
കൊച്ചി : രാഷ്ട്രീയ അക്രമങ്ങളുടെ നാടെന്ന ചീത്തപ്പേര് മാറ്റാൻ കണ്ണൂരുകാർ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അവസരമാക്കണമെന്ന് ഹൈകോടതി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ് കണ്ണൂരെന്ന് ബാക്കിയുള്ളവർക്ക് കാണിച്ചു കൊടുക്കണം. ഇതിന് കണ്ണൂരിലെ ജനങ്ങളും പൊലീസ് സംവിധാനവും ഉണർന്ന് പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ പൊലീസ് സംരക്ഷണം തേടി വന്ന ഹരജികള്‍ പരിഗണിക്കവെയാണ് കോടതി പരാമർശം.
ഹരജിയിലേറെയും കണ്ണൂരില്‍ നിന്നുള്ളതായിരുന്നു. കണ്ണൂരുകാർ ഏറെ ആതിഥ്യ മര്യാദയുള്ളവരും സന്ദർശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കണക്കാക്കുന്നവരുമാണ്. ശക്തമായ സാമൂഹിക-സാംസ്കാരിക മൂല്യങ്ങളില്‍ അടിയുറച്ചതാണ് അവിടത്തെ കുടുംബബന്ധങ്ങള്‍. കണ്ണൂർ ജില്ലയിലെ മൊത്തം സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണ്. എന്നിട്ടും കേരളീയർ എന്തുകൊണ്ടാണ് കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കാണുന്നതെന്നും കോടതി ചോദിച്ചു.അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം നല്‍കി. പ്രശ്ന ബാധിത ബൂത്തുകള്‍ക്കായി മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻറെ നിർദേശം നല്‍കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് വിലയിരുത്തിയ ഇടങ്ങളില്‍ തത്സമയ ലൈവ് വെബ്കാസ്റ്റിങിനും അധിക പൊലീസുകാരെ വിന്യസിക്കുന്നതിനും നടപടിയെടുക്കണം. പോളിങ് ബൂത്തുകളില്‍ വിഡിയോഗ്രഫി വേണമെന്ന് കരുതുന്നവർ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അപേക്ഷ നല്‍കണം. അപേക്ഷകരുടെ ചെലവില്‍ വിഡിയോഗ്രഫിക്ക് അനുമതി നല്‍കാം. നിലവില്‍ നല്‍കിയ അപേക്ഷകളും പരിഗണിക്കണം.
ഭീഷണി ഭയക്കുന്ന സ്ഥാനാർഥികളും ഏജന്റുമാരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കുന്ന അപേക്ഷകളില്‍ നിയമപ്രകാരം നടപടിയെടുക്കണം. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ അധിക പൊലീസ് സേനയെ വിന്യസിക്കാൻ സ്ഥാനാർഥികള്‍ക്കൊ ഏജന്റുമാർക്കൊ അപേക്ഷിക്കാം. യഥാർഥ അവസ്ഥ ബോധ്യപ്പെട്ട് നടപടിയെടുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
No comments