ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം
ദില്ലി: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ആധാർ നിയമപ്രകാരം ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് നിയമ ലംഘനമായതിനാലാണ് നടപടി. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ((UIDAI)) സിഇഒ ഭുവനേഷാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.
ഹോട്ടലുകൾ, ഇവന്റ് സംഘാടകർ, അടക്കം പല സ്ഥാപനങ്ങളും വ്യക്തി വിവരം സ്ഥിരീകരിക്കുന്നതിനായി ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികളാണ് ആവശ്യപ്പെടുന്നത്. ആധാർ വിവരങ്ങൾ ഇങ്ങനെ ശേഖരിക്കുന്നതിലൂടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് സ്ഥിരമായതോടെയാണ് ഇത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സിസ്റ്റം കൊണ്ടുവരുന്നത്.
ആധാർ അധിഷ്ഠിത പരിശോധനകൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും പുതിയ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടി വരും. ഓഫ്‌ലൈൻ വെരിഫിക്കേഷൻ തേടുന്ന ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഈ നിയമം നിർബന്ധമാക്കും. പേപ്പർ അധിഷ്ഠിത ആധാർ പരിശോധന ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യുആർ കോഡ് സ്കാനിംഗ് വഴിയോ പരിശോധന നടത്താനും സംവിധാനമുണ്ടാകും.
No comments