Header Ads

ad728
  • Breaking News

    വളഞ്ഞ് പുളഞ്ഞ് ചുരം കയറേണ്ട, ലാഭം 22 കി.മീ; കോഴിക്കോട്-വയനാട് തുരങ്കപാതാ നിര്‍മ്മാണം അതിവേഗം


    കേരളത്തിലെ ഏറ്റവും തിരക്കേറിയ താമരശ്ശേരി ചുരം റോഡിന് പകരമായി വിഭാവനം ചെയ്ത കോഴിക്കോട് - വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.കേരളത്തിന്റെ അഭിലാഷമായ ആനക്കാംപൊയില്‍-കല്ലടി-മേപ്പാടി നാലുവരി തുരങ്ക പാതയുടെ നിര്‍മ്മാണണത്തിനായി പാറ ഖനനം, ലേബര്‍ ക്യാമ്ബുകള്‍, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍, ഓഫീസ് കണ്ടെയ്നറുകള്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍ ഇതിനകം മരിപ്പഴയിലെ പദ്ധതി സ്ഥലത്ത് എത്തിയിട്ടുണ്ട്.

    ഇവിടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2,134 കോടി രൂപ ചെലവില്‍ കണക്കാക്കുന്ന ഈ തുരങ്കരപാത സംസ്ഥാനത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളിലൂടെ സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഈ പാത പൂര്‍ത്തിയാകുമ്ബോള്‍, താമരശ്ശേരി ചുരത്തിലെ നിലവിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ വളരെയധികം ലഘൂകരിക്കുകയും എല്ലാ കാലാവസ്ഥയിലും സുരക്ഷിതവും സുഗമവുമായ പാത വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    തുരങ്കപാതയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നും ഇത് തന്നെ. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിനാണ് തുരങ്ക പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്. അതേസമയം മരിപ്പഴയില്‍ ഇരുവഴിഞ്ഞി നദിക്ക് കുറുകെയുള്ള നാലുവരി സ്റ്റീല്‍ ആര്‍ച്ച്‌ പാലത്തിന്റെ കരാര്‍ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്ബനിക്കാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ആണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

    കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസഹായം നല്‍കുന്നു. നിലവിലെ ജോലികള്‍ തുടര്‍ന്നാല്‍, നാല് വര്‍ഷത്തിനുള്ളില്‍ തുരങ്കം പൂര്‍ണമായും പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.വയനാട് വശത്ത് 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കത്തിന്റെ നിര്‍മ്മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇത് മേപ്പാടി-കല്ലടി-ചൂരല്‍മല റോഡുമായി (SH59) ബന്ധിപ്പിക്കും.

    കോഴിക്കോട് ജില്ലയില്‍ ഇത് മറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റൂട്ടുമായി ബന്ധിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോകും. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കും.

    മാത്രമല്ല തുരങ്കപാത മേഖലയില്‍ മികച്ച സാമ്ബത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബെംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ തന്നെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് തുരങ്കപാതയ്ക്കായി ഏറ്റെടുത്തത്.

    ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട്‌ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728