ഷിഗല്ല: വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം; കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം
കൽപ്പറ്റ: കോളിയാടി സ്കൂളിലെ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തിൽ കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്കൂളിലെ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂളുകളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ കിണറുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പനി,ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിൽ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
No comments