വാഹനമിടിച്ച് മരണം: ഡ്രൈവർ ഓടിപ്പോയാൽ കടുത്തനടപടി, ഇനി ഉടൻ അറസ്റ്റെന്ന് പോലീസ്
നഗരത്തിൽ ആരെങ്കിലും വാഹനമിടിച്ച് മരിച്ചാൽ പിന്നീടുമതി പോലീസിൽ ഹാജരാകൽ എന്നാണ് ഡ്രൈവർമാരുടെ മനസ്സിലിരിപ്പെങ്കിൽ അതിനി വേണ്ടാ. ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി മുന്നോട്ടുപോകാനാണ് സിറ്റി ട്രാഫിക്കിന്റെ തീരുമാനം."
"മലപ്പുറം ജില്ല കഴിഞ്ഞാൽ കോഴിക്കോട് നഗരത്തിലാണ് ഏറ്റവുംകൂടുതൽ വാഹനാപകടമരണങ്ങൾ ഉണ്ടാകുന്നതെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഐജി കാളിരാജ് മഹേഷ്‌കുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് സിറ്റി ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ എൽ. സുരേഷ് ബാബു പറഞ്ഞു.
സിറ്റി ട്രാഫിക്കും മോട്ടോർവാഹനവകുപ്പ് അധികൃതരും സംയുക്തമായി തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വാഹനാപകടമരണങ്ങൾ ഉണ്ടായാൽ പല സ്വകാര്യ ബസ് ജീവനക്കാരും ഓടിപ്പോകുന്ന പ്രവണത കണ്ടുവരുന്നുണ്ട്.
ഇതല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് പോലീസിൽ ഹാജരാകുന്ന രീതിയുമുണ്ട്. ഡ്രൈവിങ്ങിനിടയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് വൈദ്യപരിശോധനയിൽ പിന്നീട് തെളിയിക്കുക പ്രയാസമാണെന്നും എസിപി പറഞ്ഞു."
"കടുത്ത നടപടികളുമായി മുന്നോട്ടുപോയാലേ കോഴിക്കോട് നഗരത്തിലെ വാഹനാപകടമരണങ്ങൾ കുറച്ചുകൊണ്ടുവരാൻ സാധിക്കൂവെന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും വിലയിരുത്തലെന്നും ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. വാഹനഗതാഗതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ എടപ്പാളിൽ തുടർച്ചയായി മൂന്നുദിവസത്തെ ബോധവത്‌കരണക്ലാസ് നൽകാറുണ്ട്. ഇത് അഞ്ചുദിവസമായി ദീർഘിപ്പിച്ചു.
ഇതുകൂടാതെ മോട്ടോർ വാഹനവകുപ്പ് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ഇത്തരത്തിലുള്ള ഡ്രൈവർമാരുടെ കണക്കെടുപ്പ് തുടരുന്നുണ്ട്.
നഗരത്തിൽ സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബുധനാഴ്ചയും ശനിയാഴ്ചയും ക്ലാസുമുണ്ട്. 2025 സെപ്‌റ്റംബർ മുതൽ നവംബർ 12 വരെയായി 32 പേരാണ് നഗരത്തിൽ വിവിധ സ്ഥലങ്ങളിലെ റോഡപകടങ്ങളിൽ മരിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഈ കാലയളവിൽ 369 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. 299 പേർക്കാണ് ഗുരുതരപരിക്കേറ്റത്. 70 പേർക്ക് നിസ്സാരപരിക്കേറ്റു. ഈ മാസം പത്തിന് പുലർച്ചെ ഫ്രാൻസിസ് റോഡ് ജങ്ഷനിൽ ബൈക്ക് യാത്രക്കാരൻ ടൂറിസ്റ്റ് ബസ്സിടിച്ച് മരിച്ചതാണ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവം."
No comments