യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം റൊമാനിയയിൽ നിന്നും പുറപ്പെട്ടു.
ന്യൂഡൽഹി:
റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം റൊമാനിയയിൽ നിന്നും പുറപ്പെട്ടു. 219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനം അർദ്ധ രാത്രിയോടെ മുംബൈയിലെത്തും. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്.
ഇവർക്ക് വേണ്ട വെള്ളവും ഭക്ഷണവും എംബസി അധികൃതർ വിതരണം ചെയ്തു. മുംബൈയിലെത്തുന്ന ആദ്യ സംഘത്തെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സ്വീകരിക്കും. ഇന്ത്യൻ സമയം രാവിലെ 9.30ഓടെയാണ് ആദ്യ സംഘം റൊമാനിയയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിലെത്തിയത്.
കേന്ദ്ര സർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങൾ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലാണ് എത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാച്ചിലവ് വഹിക്കുന്നത് കേന്ദ്ര സർക്കാർ ആയിരിക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഏകദേശം, ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് യുക്രെയിനിൽ ഒഴിപ്പിക്കലിനായി കാത്തിരിക്കുന്നത്. ഇവരെ സുരക്ഷിതരായി തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ യുക്രെയ്നിൽ നിന്നും അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ ഒഴിപ്പിക്കൽ നടത്തുന്നത്.
No comments