രണ്ടു മോട്ടോർ സൈക്കിളിലായി ലഡാക്കിലേക്ക് സാഹസികയാത്ര ചെയ്ത നാലുയുവാക്കൾ വർധിതവീര്യവുമായി നാട്ടിൽതിരിച്ചെത്തി
രണ്ടു മോട്ടോർ സൈക്കിളിലായി ലഡാക്കിലേക്ക് സാഹസികയാത്ര ചെയ്ത നാലുയുവാക്കൾ വർധിതവീര്യവുമായി നാട്ടിൽതിരിച്ചെത്തി.
ശ്രീകണ്ഠപുരത്തെ മിഥുൻമോഹൻ(23), രാംദേവ്(22), ആദംകുട്ടി(22)
കൊളപ്പയിലെ എ.കെ. അശ്വന്ത്(22) എന്നിവരാണ് ദിനംപ്രതി ശരാശരി 400 കിലോമീറ്റർ യാത്രചെയ്ത് ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയത്.
ആഗസ്റ്റ് 5 ന് ശ്രീകണ്ഠാപുരത്തുനിന്നു പുറപ്പെട്ട് മൈസൂരു, ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, ആഗ്ര, ഡൽഹി, അമൃതസർ, ശ്രീനഗർ, ജമ്മു വഴി ലഡാക്കിലെ ഇന്ത്യൻ അതിർത്തിയായ ഖർദുൻഗ്ല പാസ്സിൽ 17,982 അടി ഉയരത്തിൽ ഇവർ എത്തിച്ചേർന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പാസ്സാണിത്. നിലവിൽ ഇവിടെ നെഗറ്റീവ് 10 ഡിഗ്രി തണുപ്പാണ്.
തിരികെ മണാലി, കുളു, ജയ്പൂർ, അഹ്‌മ്മദാബാദ്, മുംബൈ, പൂന, മംഗളൂരു വഴി മൊത്തം 8100 കിലോമീറ്റർ യാത്രചെയ്തെത്തിയ ഇവരുടെ സഞ്ചാരപാത ഇന്ത്യയിലെ 16 സംസ്ഥാനങ്ങൾ വഴിയായിരുന്നു. സാഹസികയാത്ര അത്യന്തം ക്ലേശംനിറഞ്ഞതും ഉദ്വേഗജനകവുമായിരുന്നു. മിക്കദിവസങ്ങളിലും ടെൻഡിലാണ് താമസിച്ചത്.
ഇന്ത്യയുടെ ഭൂമിശാസ്ത്രം, ജീവിതരീതി, ഭാഷ, കൃഷി, സംസ്കാരം എന്നിവ നേരിട്ട് മനസ്സിലാക്കിയത് ജീവിതത്തിലെ വലിയഅനുഭവമാണെന്നും പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ലഡാക്കിലെ നിബിഡവനം, മഞ്ഞുമല, മരുഭൂമി, കനത്ത മഴയുംവെയിലും എന്നിവ വേറിട്ട അനുഭവമായതായും യുവാക്കൾ പറഞ്ഞു.
ജീവിതത്തിലെ ഏതുപ്രതിസന്ധിയും തരണം ചെയ്യുവാനുള്ള കരുത്ത് യാത്രകൊണ്ട് നേടിയതിൽ നിറഞ്ഞസംതൃപ്തിയിലാണ് നാൽവർസംഘം.
No comments