കുടകിലേക്കുള്ള യാത്രാനിയന്ത്രണം 13 വരെ നീട്ടി
▪️ഇരിട്ടി: കോവിഡിന്റെ പേരിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം കൂടുതൽ ശക്തമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തസ്സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണങ്ങൾ നീക്കിയുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവ് നിലനിൽക്കെയാണ് കേരളത്തിൽനിന്നും കുടകിലേക്കുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ബസ് സർവീസിനും എർപ്പെടുത്തിയ നിയന്ത്രണം 13 വരെ നീട്ടിയത്.
നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു നിയന്ത്രണം. കേന്ദ്ര സർക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ 13 വരെ നീട്ടി കുടക് അസിസ്റ്റന്റ് കമ്മിഷണർ ചാരുലതാ സോമൽ ഉത്തരവിറക്കി.
നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുന്നതോടൊപ്പം കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനും കർശനമാക്കി. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർഫിക്കറ്റും ചരക്ക് വാഹനതൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുമാണ് വേണ്ടത്.
കുടകിൽനിന്നും കേരളത്തിലേക്കും കേരളത്തിൽനിന്ന് കുടകിലേക്കുമുള്ള എല്ലാ ബസ് സർവീസുകൾക്കുമുള്ള യാത്രാ നിരോധനം 13 വരെ തുടരും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിനും ഇളവ് അനുവദിച്ചില്ല.നിത്യ യാത്രക്കാർക്കാണ് ക്വാറന്റീൻ നിർബന്ധിതമാക്കിയതോടെ ഏറെ തിരിച്ചടിയായത്. കുടകിലേക്ക് തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ വലിയൊരുവിഭാഗം മലയാളികൾ ദിനം പ്രതി യാത്രചെയ്ത് ജോലി സ്ഥലത്ത് എത്തുന്നവരാണ്.
അത്യാഹിത വിഭാഗക്കാർക്ക് മാത്രം ഇളവ്
അത്യാഹിതം സംഭവിച്ച് അതിർത്തികടന്ന് ആസ്പത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ നേടുന്നവർക്കും നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാർക്കും അവർക്കൊപ്പം ഉള്ളവർക്കും ചെക്ക് പോസ്റ്റിൽത്തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനവും ഉണ്ട്. ഇവരുടെ പരിശോധനാഫലം ചെക്ക് പോസ്റ്റിൽവെച്ച് ബന്ധപ്പെട്ടവരെ അറിയിക്കും.
വാരാന്ത്യ ലോക്ഡൗൺ സമയത്ത് പരീക്ഷയെഴുതാൻ പോകേണ്ട വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചും ബെംഗളൂരുവിൽനിന്നുള്ള വിമാന യാത്രക്കാർക്ക് ടിക്കറ്റ് കാണിച്ചാലും യാത്രാനുമതി നൽകും
=============================
No comments