തലമുറകളുടെ സ്വപ്ന സാക്ഷാത്കാരം; കോപ്പയിൽ അർജന്‍റീനിയൻ മുത്തം.....
: അർജന്‍റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയ്ഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങി. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കുമ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്‍റീനിയൻ ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങൾ. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ചകളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്തിറങ്ങുമ്പോൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത് സംതൃപ്തിയുടെ ദിവസം. ചാമ്പ്യൻമാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.
ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും വിലപ്പോയില്ല. അതേസമയം അര്‍ജന്‍റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു. 87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിനും മാരക്കാന സാക്ഷിയായി. പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറന്നില്ല.
=============================
No comments